Monday, March 4, 2024

കെട്ടു നാറുന്ന ആധുനിക സമൂഹം

ഒരു ഫലസ്തീനി യുവാവുമായി കുറച്ചു സമയം സം‌സാരിച്ചു.മുഹമ്മദ് ഹഷീഷ് എന്നാണ്‌ അവന്റെ പേര്‌.മുഹമ്മദിന്റെ രണ്ട് സഹോദരങ്ങള്‍ മധ്യേഷ്യയിലുണ്ട്. ഉസ്‌ബക്കിസ്ഥാനില്‍ ഉപജീവനം നടത്തിയിരുന്ന പിതാവ്‌ ഈയിടെ മരണപ്പെട്ടു. റഷ്യയില്‍ ഉമ്മയുടെ അടുത്ത് വെച്ചായിരുന്നു അന്ത്യം.മരിക്കുമ്പോള്‍ ഉമ്മയും മക്കളും ഒക്കെ അടുത്തുണ്ടായിരുന്നു.മുഹമ്മദിന്റെയും സഹോദരങ്ങളുടേയും പ്രാഥമിക വിദ്യാഭ്യാസം ഗസ്സയിലും തുടര്‍‌ പഠനം നടന്നത് ഈജിപ്‌തിലുമായിരുന്നു.

സയണിസ്റ്റുകളുടെ കൊടും ക്രൂരതകള്‍‌ക്ക് അകലെ നിന്നും അടുത്ത് നിന്നും ഒക്കെ പലപ്പോഴും സാക്ഷിയാകേണ്ടിവന്ന കഥകള്‍ പലതും അവന്‍ പങ്കുവെച്ചു. ബുദ്ധിവെച്ച നാള്‍ മുതല്‍ ഏതു സമയവും അക്രമത്തിന്‌ ഇരയാകുമെന്ന ബോധം എല്ലാവര്‍‌ക്കും ഉണ്ട്.യുദ്ധം പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഇതു തന്നെയാണ്‌ അവസ്ഥ. ഗസ്സ മുനമ്പിലുള്ളവര്‍‌ക്ക് ഈ ബോധ്യം കൂടുതലാണെന്നും യുവാവ് യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു.

ഈയിടെ നടന്ന ദാരുണമായ ഒരു കൂട്ടക്കുരുതിയുടെ കഥ വിവരിച്ചപ്പോള്‍ മാത്രം അവന്റെ കണ്ണുകള്‍ സജലങ്ങളായി.റഫയില്‍ ഒരു വലിയ കെട്ടിടത്തില്‍ ഗസ്സയിലെ വിവിധ പ്രദേശത്തുകാര്‍ സുരക്ഷിതമെന്നു കരുതി താമസിച്ചിരുന്നുവത്രെ.പടു വൃദ്ധരും പിറന്നു വീണ കുട്ടികളും എന്നവിധം എല്ലാ പ്രായക്കാരും അതിലുണ്ടായിരുന്നു.
ഒടുവില്‍ ഈ സുരക്ഷാ കേന്ദ്രം എന്നു വിശേഷിപ്പിക്കപ്പെട്ട സ്ഥലവും ലോകത്തെ മുഴുവന്‍ മനുഷ്യരേയും സാക്ഷിയാക്കികൊണ്ട് കാപാലികരുടെ കൊടും ക്രുരതക്ക് ഇരയായി.

മധ്യേഷയിലെ പലയിടങ്ങളിലായുള്ള രണ്ടോ മൂന്നോ പേരൊഴികെ മുഹമ്മദിന്റെ കുടും‌ബത്തിലും ഇനിയാരും ബാക്കിയില്ല.

ശത്രുക്കളുടെ ബോം‌ബിങ് രീതിയും അവന്‍ വിവരിച്ചു.കെട്ടിടത്തില്‍ ചുറ്റുപാടും പതിക്കുന്ന ബോം‌ബുകള്‍,കെട്ടിടത്തെ ഇളക്കി ഭൂമിക്കടിയില്‍ പോയി സ്‌ഫോടനമുണ്ടാക്കും.അതിനു ശേഷം തീമഴപോലെ പ്രദേശം മുഴുവന്‍ വര്‍‌ഷിക്കുന്ന വിധമാണ്‌ ഭീകരരുടെ അക്രമണ സ്വഭാവം.ഒരു ചെറിയ പ്രാണിപോലും അവശേഷിക്കാതിരിക്കാനുള്ള അതി സൂക്ഷ്‌മത.

പൈശാചികത താണ്ഡവമാടി കരിയും പൊടിയും ഒക്കെ ശാന്തമായപ്പോള്‍ ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആ പ്രദേശം തന്നെ ശ്‌മശാനമാക്കി ഗണിക്കാനേ കഴിയുകയുള്ളൂവത്രെ.ദിവസങ്ങള്‍‌ക്ക് ശേഷം രക്ഷാ പ്രവര്‍‌ത്തകര്‍ കെട്ടിടാവശിഷ്‌ടങ്ങളിലൂടെ നടക്കുമ്പോള്‍ പൂര്‍‌ണ്ണമായും കത്തിക്കരിഞ്ഞിട്ടില്ലാത്ത ഒരു സിമന്റ് തൂണ്‌ ശ്രദ്ധയില്‍ പെട്ടു.അത് വലിച്ചൂരിയപ്പോള്‍ സാരമായ കേടുപാടില്ലാത്ത ഒരു വനിതയുടെ ജഢം ദൃശ്യമായി.അവരുടെ മാറില്‍ അമര്‍‌ന്നു കിടന്നു അമ്മിഞ്ഞ നുകരുന്ന ഒരു കുഞ്ഞും.കുഞ്ഞ് പൂര്‍‌ണ്ണ ആരോഗ്യത്തോടെയിരിക്കുന്നതായി അവര്‍‌ക്ക് ബോധ്യമായി.ഉമ്മയുടെ ജീവന്‍ പോയതിനു ശേഷവും കുഞ്ഞിന്‌ മുലപ്പാല്‍ ലഭിച്ചിരുന്നു എന്നാണ്‌ ആരോഗ്യ രം‌ഗത്തുള്ളവരുടെ നിരീക്ഷണം.എണ്ണമറ്റ കുടും‌ബ വേരുകളില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടു എന്നു സാരം.

റഫ അതിര്‍‌ത്തിയിലൂടെ വരുന്ന സഹായങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കുറച്ചു സമയം മൗനിയായി.റഫയിലൂടെ വരുന്ന ട്രക്കുകളില്‍ ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ പൊതിയാനുള്ള കഫന്‍ പുടവകളാണെന്നു തോന്നിപ്പോകും.അവന്‍ വിതുമ്പലമര്‍‌ത്തി പറഞ്ഞു തീര്‍‌ത്തു.

ജഢങ്ങള്‍ കുന്നു കൂടിയ ഇടങ്ങളില്‍ അനുഭവവപ്പെടാത്ത ദുര്‍‌ഗന്ധം ആധുനിക സമൂഹങ്ങള്‍‌ക്കിടയില്‍ നിന്നും വമിച്ചു കൊണ്ടിരിക്കുന്നുണ്ട്.ജീവന്‍ ബലി നല്‍‌കിയവര്‍‌ക്ക് യഥാര്‍‌ഥത്തില്‍ ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല.ജീവച്ഛവങ്ങളായ കാഴ്‌ച്ചക്കാരുടെ അവസ്ഥയെക്കുറിച്ചോര്‍‌ത്താണ്‌ എന്റെ നോവും വേവും.അവന്‍ കണ്ണീരൊപ്പി.തിരിച്ചൊന്നും ഉരിയാടാനാകാതെ ഞാനും വിതുമ്പി.
==================
മഞ്ഞിയില്‍

Friday, October 27, 2023

ഇരുട്ടിനെ എത്ര പുണര്‍‌ന്നുറങ്ങിയാലും നേരം പുലരും

ജാതിയും മതവും വര്‍‌ഗ്ഗ വര്‍‌ണ്ണങ്ങളും കൂട്ടികുഴച്ച് രാജ്യത്തെ അസ്വസ്ഥപ്പെടുത്തി അസ്ഥിരപ്പെടുത്തി അധികാരത്തില്‍ വാണരുളുന്നവരുടെ  വിശേഷാല്‍ ആഘോഷ ദിന സന്ദേശം രാഷ്‌ട്രീയ സ്വയം സേവകരെ ആനന്ദനൃത്തം ചവിട്ടിക്കും എന്നതില്‍ സം‌ശയമില്ല.

'രാജ്യത്തിന്റെ എല്ലാ തിന്മകള്‍‌ക്കും മേല്‍ ദേശസ്‌‌നേഹത്തിന്റെ വിജയത്തിന്റെ ഉത്സവം കൂടിയാകണം വിജയദശമി. സമൂഹത്തിലെ തിന്മകളും വിവേചനങ്ങളും അവസാനിപ്പിക്കാന്‍ പ്രതിജ്ഞയെടുക്കണം. വികസനത്തിന്റെ പാതയില്‍ പുത്തന്‍ ഊര്‍‌ജ്ജവും പുതിയ പ്രമേയങ്ങളുമായി നാം മുന്നോട്ട് പോകും. നമ്മള്‍ ഒരുമിച്ച് ശ്രേഷ്ഠ ഭാരതം ഉണ്ടാക്കും.'പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ പറഞ്ഞു.മാത്രമല്ല ഒരു പടികൂടെ കടന്ന് തന്റെ അനുയായികളെ ആവേശം കൊള്ളിക്കുക കൂടെ ചെയ്യുന്നുണ്ട്.

'ദീഘനാളത്തെ കാത്തിരിപ്പിന് ശേഷം അയോധ്യയിലെ രാമജന്മഭൂമിയില്‍ ശ്രീരാമക്ഷേത്രം പണിയുന്നത് കാണാന്‍ ഇന്ന് നമ്മള്‍ ഭാഗ്യവാന്മാരാണ്. അത് നമ്മുടെ ക്ഷമയുടെ വിജയത്തിന്റെ അടയാളമാണ്‌.'

തങ്ങളുടെ തച്ചു തകര്‍‌പ്പന്‍ വം‌ശീയ വര്‍‌ഗ്ഗീയ അജണ്ടയില്‍ ഊറ്റം കൊള്ളുന്ന രാജ്യത്തിന്റെ ഭരണാധികാരിയെ കുറിച്ചോര്‍‌ത്ത് നമുക്ക് സഹതപിക്കാം.

രണ്ടായിരത്തി എഴുന്നൂറോളം വർഷങ്ങളുടെ ചരിത്രമുള്ള പലസ്തീൻ ജനതയെ, കേവലം മിത്തുകളുടെയും കെട്ടുകഥകളുടെയും കൈയൂക്കിന്റെയും പിൻബലത്തിൽ മറ്റൊരു ജനത കൊന്നൊടുക്കുകയും അഭയാർത്ഥികളാക്കുകയും ചെയ്യുമ്പോൾ സംഘപരിവാറിന്റെയും അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യ ശക്തികളുടെയും അജണ്ടയായ മുസ്ലിം വിരോധം തലക്ക് പിടിച്ച പ്രധാനമന്തിയുടെ ഉപാധികളില്ലാത്ത സയണിസ പിന്തുണയും ഇതോടൊപ്പം ചേര്‍‌ത്തു വായിക്കാം.

സം‌ഹാരാത്മകതയുടെ പൈശാചിക മുഖമുള്ള ലോകമെമ്പാടുമുള്ള ഫാഷിസം അട്ടഹസിക്കുകയാണ്‌. സ്വജനപക്ഷപാതിത്വവും അനാരോഗ്യകരമായ സാമൂഹ്യ ഇടപെടലുകളും അക്രമവാസനകളും അസഹിഷ്‌‌ണുതയും നിറഞ്ഞ ഉറഞ്ഞാട്ടം നടത്തി സമൂഹത്തില്‍ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്‌‌ടിച്ചു കൊണ്ട് ഫാഷിസം തേരോട്ടം തുടരുകയാണ്‌.ഇങ്ങനെ നാടു തകര്‍‌ക്കാനും മുടിക്കാനുമൊരുങ്ങിയവര്‍‌ നൂറ്റാണ്ടുകളുടെ പഴക്കമുള്ള  സാം‌സ്‌‌ക്കാരിക സ്‌മാരകങ്ങളും, പാരമ്പര്യങ്ങളുടെ കഥ പറയുന്ന ചരിത്ര സ്‌തൂപങ്ങളും നാമാവശേഷമാക്കുന്നതിലും അവരുടെ താല്‍‌പര്യത്തിനൊത്ത് പുനഃക്രമീകരിക്കുന്നതിലും പുനര്‍ നാമം ചെയ്യുന്നതിലും വ്യാപൃതരാണ്‌. ഇതിനൊക്കെ എണ്ണിയൊലൊടുങ്ങാത്തത്ര ഉദാഹരണങ്ങള്‍ നിരത്താനാകും.

നൂറ്റാണ്ടുകള്‍‌ക്ക് മുമ്പ് ഇന്ത്യയില്‍ ഇസ്‌‌ലാമിന്‌ വേരോട്ടം കിട്ടിയിട്ടുണ്ടെന്നത് ചരിത്ര സാക്ഷ്യം.വിശിഷ്യാ മലയാളക്കരയില്‍ പ്രവാചകന്റെ കാലത്ത് തന്നെ അത് വ്യാപിച്ചു കൊണ്ടിരുന്നു.ഇസ്‌ലാമിനെ ഒരു വിമോചന മന്ത്രമായി സ്നേഹ സാഹോദര്യത്തിന്റെ തുരുത്തായി അഭയസ്ഥാനമായി മനസ്സിലാക്കി അധസ്ഥിതരും അരിക്‌ വത്കരിക്കപ്പെട്ടവരും ഐത്തവും തീണ്ടലും കൊണ്ട് പൊറുതിമുട്ടിയവരുടെയുമൊക്കെ മനംമാറ്റം ചരിത്ര താളുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രാരം‌ഭ കാലങ്ങളില്‍ ഇസ്‌‌ലാമിലേക്ക്‌ കടന്നുവന്നവരില്‍ നല്ലൊരു ശതമാനം  കേരളത്തിലെ പ്രസിദ്ധങ്ങളായ സവര്‍‌ണ്ണ ഇല്ലങ്ങളില്‍ നിന്നും മഠങ്ങളില്‍ നിന്നും നായര്‍ വീടുകളില്‍ നിന്നും കാവുകളില്‍ നിന്നും അമ്പലവീടുകളില്‍ നിന്നുമൊക്കെ ഉണ്ടായിരുന്നു എന്നതും ചരിത്ര സാക്ഷ്യം തന്നെ.

നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഏതെങ്കിലും ഇല്ലത്തെ മുസ്‌‌ലിം കുടുംബക്കാര്‍ തങ്ങളുടെ മൂന്നാം പേരില്‍ നിന്നും ഇല്ലം നീക്കം ചെയ്‌തതായി ചൂണ്ടികാണിക്കാന്‍ കഴിയില്ല.പുഴങ്കര ഇല്ലത്ത് ഇബ്രാഹീമുമാരും മമ്മസ്രായില്ലത്തെ അബ്‌‌ദുല്‍ ഖാദര്‍ മാരും,  പോക്കാക്കിലത്ത് മുഹമ്മദുമാരും ജീവിക്കുന്ന ഉദാഹരണങ്ങളാണ്‌.

പ്രവാചകന്റെ കാലത്തും ഇതുപോലെയുള്ള ചരിത്ര സത്യങ്ങള്‍ പ്രസിദ്ധങ്ങളത്രെ.ഏക ദൈവ വിശ്വാസത്തിന്‌ നിരക്കാത്ത വ്യക്തികളുടെ പേരുകള്‍ മാത്രമേ പുതു വിശ്വാസികള്‍ പോലും തിരുത്തിയിരുന്നുള്ളൂ.എന്നാല്‍ പിതാക്കളുടെയും പിതാമഹാന്മാരുടെയും പേരുകള്‍ അവരുടെ വാല്‍‌കഷ്‌‌ണങ്ങളായി തുടരുകയായിരുന്നു.

ചരിത്രത്തെ മായ്‌‌ക്കാനും മറയ്‌ക്കാനും മറക്കാനുമുള്ള ഫാസിഷ രീതി അവരുടെ മാത്രം സ്വഭാവ വൈകൃതത്തില്‍ നിന്നും ഉടലെടുത്തതാണ്‌.

ഹിന്ദുത്വ ഫാഷിസത്തിനെതിരെയുള്ള ഉണര്‍‌ത്തുപാട്ടുകള്‍ കേവലം ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമുള്ള ബാധ്യതപോലെ ചുരുക്കി കെട്ടപ്പെടുന്ന കാലത്ത് കൂടുതല്‍ സൂക്ഷ്‌‌മതയും ജാഗ്രതയും ആവശ്യമത്രെ. ലോകമെമ്പാടുമുള്ള ഫാഷിസ സമീപനങ്ങള്‍ മനുഷ്യത്വത്തിനും മാനവികതയ്‌ക്കും എതിരാണെന്നു കാണാന്‍ കഴിയും.മുതലാളിത്ത ചിന്താ ഗതിയുടെ രാക്ഷസീയ മുഖം 'ഞങ്ങളുടെ രാജ്യ താല്‍‌പര്യം' എന്ന ഒരു മുദ്രാവാക്യത്തിലാണ്‌ മന്ത്രിച്ച് വെച്ചിട്ടുള്ളത്.

ഇതു പോലെ പൗരോഹിത്യ സം‌ജ്ഞകളും കമ്മ്യൂണിസ്റ്റ് - ലിബറല്‍ വാദങ്ങളും ഒക്കെ എടുത്തു നോക്കിയാല്‍ മനുഷ്യന്‍ എന്ന വിഭാവന പച്ചക്കള്ളമാണെന്നു ബോധ്യം വരും.

മുതലാളിത്ത ബിം‌ബമായ കപട രാജ്യ സ്‌നേഹവും,പൗരോഹിത്യ നിര്‍‌മ്മിതിയുടെ ചൂഷണ തന്ത്രവും നിര്‍‌മ്മിത ദര്‍‌ശനങ്ങളില്‍ നിഴലിട്ട ക്രിത്രിമ സമത്വ വാദവും ഒക്കെ അവിയല്‍ പോലെ പാകപ്പെടുത്തിയെടുത്തതാണ്‌ ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസം.വര്‍‌ത്തമാന കാലത്ത് ദൗര്‍‌ഭാഗ്യകരം വളരെ സുലഭമായി ലഭിക്കുന്ന അങ്ങാടി മരുന്നു പോലെയുള്ള ഇസ്‌‌ലാമോഫോബിയയും പരമത - ധര്‍‌മ്മ നിന്ദയും ചേരുംപടിയാകുമ്പോള്‍ ഒന്നും പറയാനില്ല.കൂരാകുരിട്ടത്തെ ആഭാസ നൃത്തം അരങ്ങ് വാഴുകയാണ്‌.

അന്ധമായ ആചാരാനുഷ്‌‌ഠാനങ്ങളും അതിനെക്കാള്‍ അന്ധമായ വെറുപ്പും വിദ്വേഷവും ദുര്‍‌ഗന്ധം വമിപ്പിക്കുന്ന ഈ ഭൂമികയില്‍ സുഗന്ധമുണ്ടാകണം. കെട്ട കാലത്തിന്റെ കൊടും വേനലില്‍ തേന്മാരി വര്‍‌ഷിക്കണം.ഇരുള്‍ മൂടിയ ഈ ലോകത്തിന്‌ നന്മയുടെ വിളക്കും വെളിച്ചവും വേണം.

സുഗന്ധവാഹിനികാളാകാന്‍ ആത്മീയതമായി ഉണരണം.ഉരുണ്ടുകൂടിയ കാര്‍‌മേഘങ്ങളെ കൂട്ടിമുട്ടിക്കാനാകും വിധം ധാര്‍‌മ്മികമായ ചിന്തകളുയരണം. നന്മയുടെ പ്രസാരണത്തിനുതകുന്ന കൈതിരികളില്‍ ഊര്‍‌ജ്ജം വേണം. അതില്‍ കൊളുത്തിയെടുക്കുന്ന വിളക്കും വെളിച്ചവും തെളിച്ചവുമായി മുന്നേറുമ്പോള്‍ പുതിയ പ്രഭാതം ഉദിച്ചുയരും.

കൂരാകൂരിരുട്ടിനെ ആരൊക്കെ എങ്ങിനെയൊക്കെ പുണര്‍‌ന്നുറങ്ങിയാലും നേരം പുലരുക തന്നെ ചെയ്യും.

Wednesday, October 11, 2023

കള്ള പ്രചരണങ്ങളില്‍ വീണുടയുന്ന ചരിത്ര സത്യങ്ങള്‍


കള്ള പ്രചരണങ്ങളില്‍ വീണുടയുന്ന ചരിത്ര സത്യങ്ങള്‍. 

2023 ഒക്‌‌ടോബര്‍ രണ്ടാം വാരത്തില്‍ നടന്ന തൂഫാനുല്‍ അഖ്‌സയിലൂടെ ഇസ്രാഈല്‍ വീര്‍‌പ്പിച്ച് നിര്‍‌ത്തിപ്പോന്ന ബലൂണിന്റെ കാറ്റുപോയതായിരിക്കണം  ഈ നൂറ്റാണ്ടിലെ തന്നെ സുവര്‍‌ണ്ണ ലിപികളില്‍ രേഖപ്പെടുത്തുന്ന ചരിത്രനിമിഷം.

2023 വർഷത്തിൽ തന്നെ ഇരുന്നൂറിലധികം ഫലസ്തീനികളെ ഇസ്രായേൽ വധിക്കുകയും അതിലധികം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ലേത് ഉൾപ്പെടെ അയ്യായിരത്തിലധികം പേര് ഇസ്രായേൽ ജയിലിൽ പീഡനം അനുഭവിക്കുന്നുണ്ട്. അങ്ങേയറ്റം ക്രൂരമായ ഈ വസ്തുതകളൊന്നും ലോക മാധ്യമങ്ങൾക്കു  വാർത്തയല്ലാതായിത്തീരുന്നു എന്നതും ഹമാസിന്റെ സൈനിക നടപടിക്ക് ഹേതുവായിട്ടുണ്ട്.

ഇസ്രായേൽ പൗരന്മാരെ ഗസ്സയിലേക്ക് കടത്തികൊണ്ടുപോകുന്നതിൽ ഹമാസ് വിജയിച്ചത് സിയണിസ്റ് ഭരണകൂടത്തിന്റെ അതിക്രമങ്ങളുടെ തോത് കുറക്കുന്നതിൽ കാരണമായേക്കും. ഫലസ്തീൻ പൗരന്മാരെ സ്വാതന്ത്രരാക്കാൻ ഇസ്രായേൽ സൈനികരെയും പൗരന്മാരെയും ഉപയോഗിച്ച് വിജയകരമായി വിലപേശിയ ചരിത്രം ഹമാസിനുണ്ട്.

----------

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് തിയോഡര്‍ ഹര്‍‌സ് എന്ന ജൂത നേതാവിന്റെ വിഭാവനയായിരുന്നു ജൂത രാഷ്‌ട്രം.അത് പലസ്തീൻ തന്നെയാവണം എന്നൊരു നിർബന്ധവും അവർക്കുണ്ടായിരുന്നുമില്ല.ഭൂമി വിലകൊടുത്ത് വാങ്ങിയാണെങ്കിലും ഈ സങ്കല്‍‌പം പൂവണിയിക്കാനായിരുന്നു അവര്‍ ചിന്തിച്ചു കൊണ്ടിരുന്നത്.

ഒന്നാം ലോകമഹായുദ്ധം ( 1914 - 1918 )പലസ്തീൻ, സിറിയ ഉൾപ്പെടെയുള്ള അറബ് പ്രദേശങ്ങളെല്ലാം ഓട്ടോമൻ തുർക്കികളുടെ. അധീനതയിൽ. ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടനും സഖ്യകക്ഷികളായും വിജയിച്ചാൽ ലെബനോണും സിറിയയും ഉൾപ്പെടുന്ന പ്രദേശങ്ങൾ ഫ്രാൻസും, പലസ്തീനും ജോർദാനും ഉൾപ്പെടുന്ന പ്രദേശങ്ങൾ ബ്രിട്ടനും കൈവശം വെയ്ക്കാൻ ഇരുകൂട്ടരും ധാരണയാകുന്നു.ബ്രിട്ടൻ അങ്ങിനെയൊരു തീരുമാനമെടുക്കാൻ കൃത്യമായ കാരണവും ഉണ്ട്. 

അന്ന് ഇന്ത്യയും ഈജിപ്‌‌തും ഒക്കെ ബ്രിട്ടന്റെ കോളനിയായിരുന്നു.ഇന്ത്യയിൽ നിന്നും ഈജിപ്‌‌തില്‍ നിന്നുമെല്ലാം കൊള്ളയടിക്കുന്ന വസ്തുക്കൾ ബ്രിട്ടനിലേക്ക് കടത്തിയിരുന്നത് സൂയസ് കനാൽ വഴിയും. അങ്ങിനെ പോകുന്ന വഴിയിലെ ഏറ്റവും നല്ല ഇടത്താവളമായിരുന്നു പലസ്തീൻ.ആ പലസ്തീൻ എന്നും തങ്ങളുടെ കൈകളിലാവണമെന്ന്‌ അവര്‍ ആഗ്രഹിച്ചിരുന്നു.യുദ്ധത്തിൽ അവർ വിജയിക്കുന്നു.ഈ സമയത്താണ് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറിയായിരുന്ന ആർതർ ജെയിംസ് ബാൽഫറിന്റെ കുപ്രസിദ്ധമായ 1917 ലെ ബാൽഫർ വിളംബരം വരുന്നത്. ആ വിളമ്പരത്തിൽ കൃത്യമായി പലസ്തീനെ ഒരു ജൂത രാഷ്ട്രമാക്കി മാറ്റുക എന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്.

1920 കളിൽ ബ്രിട്ടനിൽ ഉൾപ്പടെ ഒരു വലിയ ശക്തിയായി കഴിഞ്ഞിരുന്ന ജൂതരെ അവിടെനിന്നും ഒഴിവാക്കുകയും ഒപ്പം പലസ്‌‌തീനില്‍ ആധിപത്യം തുടരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടും കൂടി ജൂത ജനതയുടെ പാലസ്തീൻ കുടിയേറ്റത്തെ ബ്രിട്ടൻ പ്രോൽസാഹിപ്പിക്കുന്നു.ഈ സമയത്ത് പലസ്തീൻ ജനതയുടെ നൂറു ശതമാനവും പലസ്തീനികൾ മാത്രമാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

മതപരമായി നോക്കിയാൽ 75 % മുസ്ലിം 12 -13 % ക്രിസ്ത്യാനികൾ, 9 % മാത്രം ജൂതർ.  ഇത് 1946 ആകുമ്പോൾ 35 % ആകുന്നു, എന്നാൽ മുസ്ലീങ്ങൾ 60 % ആയി കുറയുന്നു. പക്ഷെ വൈകിയില്ല, ജൂതർ ബ്രിട്ടന്‌ തന്നെ പണികൊടുത്തു ബ്രിട്ടന്റെ പലസ്തീനിലെ ഭരണ സിരാകേന്ദ്രത്തിനു അവർ ബോംബിട്ടു. ബ്രിട്ടൻ അവിടുത്തെ ഭരണം ഉപക്ഷിച്ച് നാടും വിട്ടു. 

പലസ്‌‌തീന്‍ ഭൂപ്രദേശം ഇസ്രായേൽ എന്ന സ്വതന്ത്ര  രാഷ്ട്രമായി സ്വയം പ്രഖ്യാപിക്കുന്നു.ലോകത്തെവിടെയുമുള്ള ജൂതർക്ക് ഇസ്രായേയേലിലേക്ക് കുടിയേറാം എന്നനിയമം കൊണ്ടുവരുന്നു. അമേരിക്കയും ജർമ്മിനിയും എല്ലാം അവരെ സാമ്പത്തികമായി വലിയ തോതിൽ സഹായിക്കുന്നു. അങ്ങിനെ അവർ ഒരു വലിയ സാമ്പത്തിക ശക്തിയായി വളരുന്നു. പലസ്‌‌തീനികളാവട്ടെ സ്വന്തം മണ്ണിൽ നിന്നും  കുടിയിറക്കപ്പെടുകയും കൊന്നൊടുക്കപ്പെടുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.

1948 ൽ യുനൈറ്റഡ് നേഷൻസ് പലസ്തീനെ വിഭജിച്ച്, പലസ്തീൻ എന്നും ഇസ്രായേൽ എന്നും രണ്ടു രാജ്യങ്ങളാക്കുമ്പോൾ കേവലം 36% വരുന്ന ജൂതർക്ക് 56% ഭൂമിയും, 68% വരുന്ന അറബികൾക്ക് 42% ഭൂമിയുമാണ് നലകിയത്. ജറുസലേം പ്രദേശം ഐക്യ രാഷ്ട്രസഭയുടെ കീഴിൽ നിലനിർത്താനും തീരുമാനിക്കുന്നു. എന്നാൽ ജറുസലേം ഉൾപ്പടെയുള്ള പ്രാദേശം ഇസ്രായേൽ കൈയടക്കുകയും ഇസ്രയേലിന്റെ തലസ്ഥാനമായി അവർ ജറുസലേമിനെ കാണുകയും ചെയ്യാൻ തുടങ്ങി.ഒരു സയണിസ്റ്റു ക്രിസ്ത്യനിയായ ഡൊണൾഡ് ട്രംപ് 2020  ൽ അമേരിക്കൻ എംമ്പസ്സി ജറുസലേമിലേക്ക് മാറ്റിഎരിതീയിൽ എണ്ണ ഒഴിക്കുകയും ചെയ്തു.

വിദേശ വ്യാപാരത്തിന്റെ കാലഘട്ടത്തിൽ, സീനായ് ഈജിപ്തിന്റെ ശേഷിപ്പുകൾ, വിദേശ സാമ്രാജ്യങ്ങൾ പിടിച്ചടക്കി, നിയന്ത്രിച്ചിരുന്നു. അടുത്ത കാലത്തെ ചരിത്രത്തിൽ ഓട്ടമൻ സാമ്രാജ്യം 1517 മുതൽ 1867 വരെ, 1882 മുതൽ 1956 വരെ ബ്രിട്ടീഷുകാരും ആയിരുന്നു.

1973 ൽ  ഈജിപ്‌‌ത്, ഇസ്രയേലി ശക്തികൾ തമ്മിൽ ശക്തമായ പോരാട്ടം നടന്നു.1982 ആയപ്പോഴേക്കും ഇസ്രയേൽ-ഈജിപ്‌‌ത് സമാധാന ഉടമ്പടിയില്‍ ഒപ്പ്‌ വെച്ചു.എന്നാല്‍ യുദ്ധത്തില്‍ പിടിച്ചെടുക്കപ്പെട്ട സിനായിലെ ചില ഭാഗങ്ങള്‍  ഇപ്പോഴും ഇസ്രാഈലിന്റെ അധീനതയിലാണ്‌.

1981 ല്‍ ആറു ദിവസത്തെ യുദ്ധത്തിനിടെ സിറിയയിൽ നിന്ന് ഇസ്രായേൽ പിടിച്ചടക്കിയ ഭൂവിഭാഗമാണ്‌ ഗോലാന്‍ മലനിരകള്‍.ഇസ്രായേൽ ഇത് ഫലത്തിൽ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കുകയാണുണ്ടായത്.



1987, 2000 വർഷങ്ങളിൽ നടന്ന ഫലസ്തീൻ ഇൻതിഫാദകൾ , ഇസ്രായേൽ അതിക്രമങ്ങളെ ലോക സമൂഹത്തിനു മുൻപിൽ വെളിച്ചത്ത് കൊണ്ടുവരുന്നതിൽ സഹായിച്ചിരുന്നു. അറബ് ഇസ്രായേൽ കരാറുകളുടെ പശ്ചാത്തലത്തിൽ ഹമാസിന്റെ ഈ നടപടിക്ക് പ്രാദേശിക പ്രസക്തിയേറെയാണ്. സൗദി അറേബ്യ അടക്കമുള്ള രാഷ്ട്രങ്ങൾ ഇസ്രയേലുമായി ചർച്ചകൾക്ക് സാധ്യത തുറക്കുന്ന സാഹചര്യത്തിൽ ഈ നീക്കം ഒരു പുനർചിന്തക്ക് പ്രേരിപ്പിക്കുമെന്നു പ്രതീക്ഷിക്കാം.

ജി.സി.സി ഇസ്രായേൽ കരാർ വാണിജ്യ താൽപര്യങ്ങൾക്കപ്പുറം മറ്റൊരു ലക്ഷ്യവുമില്ലായിരുന്നു എന്നത് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. എങ്കിലും അധികാരികളുടെ കൽപനകൾക്കപ്പുറം വിരലുകളനാക്കാത്ത മൂക സാക്ഷികളായ കൊട്ടാര പണ്ഡിതരുടെ നിലപാടുകളെയും ചോദ്യം ചെയ്യാൻ ഈ സംഭവം സാധ്യതയൊരുക്കുന്നുണ്ട്. ലോക രാഷ്ട്രങ്ങളുടെ പ്രതികരണങ്ങളിലും മാറ്റങ്ങൾ ദൃശ്യമാണ്.

പൊതുവെ ഫലസ്തീൻ അനുകൂല സമീപനം സ്വീകരിച്ചു വന്ന ഇന്ത്യ, നിരുപാധികമായി ഇസ്രായേലിനു പിന്തുണ പ്രഖ്യാപിച്ചതിൽ ഭരണക്ഷിയുടെ ദേശീയ രാഷ്ട്രീയ നയങ്ങളുടെ ഭാഗമാണെന്നതിൽ സംശയമില്ല. ഇറാനിന്റെയും തീവ്രവാദികളുടെയും ഭീഷണിയെ തടുക്കാൻ ഇസ്രായേൽ ആവശ്യമാണെന്ന റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർഥി നിക്കി ഹാലിയുടെ അഭിപ്രായം അമേരിക്കൻ വിദേശ നയം വ്യക്തമാക്കിത്തരുന്നുണ്ട്.

നിരന്തരമായി മസ്ജിദുൽ അഖ്‌സയുടെ പരിസരങ്ങളിൽ അക്രമം നടത്തിയതിന്റെ പരിണതിയാണിതെന്നും അതിനാൽ തന്നെ മുഴുവൻ ഉത്തരവാദിത്തവും ഇസ്രായേലിനാണെന്ന ഖത്തറിന്റെ പ്രസ്താവന ഫലസ്തീനികളോടുള്ള അവരുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. തുർക്കിഷ് പ്രസിഡണ്ട് റജബ് ത്വയ്യിബ് എർദോഗാനും ഇസ്രായേലിന്റെ മസ്ജിദുൽ അഖ്‌സ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ എതിർത്തിരുന്നു. ചുരുക്കത്തിൽ ഫലസ്‌‌തീനികളുടെ വിമോചന പോരാട്ട ചരിത്രത്തിലെ നിർണായക അധ്യായങ്ങളിലൊന്നാണ് തൂഫാനുല്‍ അഖ്‌സ.

രണ്ടായിരത്തി എഴുന്നൂറോളം വർഷങ്ങളുടെ ചരിത്രമുള്ള പലസ്തീൻ ജനതയെ, കേവലം മിത്തുകളുടെയും കെട്ടുകഥകളുടെയും കൈയൂക്കിന്റെയും പിൻബലത്തിൽ മറ്റൊരു ജനത കൊന്നൊടുക്കുകയും അഭയാർത്ഥികളാക്കുകയും ചെയ്യുമ്പോൾ സംഘപരിവാറിന്റെയും അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യ ശക്തികളുടെയും അജണ്ടയായ മുസ്ലിം വിരോധം തലക്ക് പിടിച്ച് ‘ഇസ്രായേൽ എന്ന് കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം,ജൂതനെന്ന് കേട്ടാലൊ തിളയ്ക്കണം രക്തം സിരകളിൽ'എന്നു പാടുന്ന നിങ്ങൾ ഒരുകാര്യം ഓർക്കണം.

1948 ൽ തുടങ്ങിയതാണ് പാലസ്തീന്റെ മേലുള്ള ഇസ്രായേലിന്റെ ആക്രമണം . ഈ 75 വർഷവും അത് ഏകപക്ഷീയവുമായിരുന്നു.1948 ലെയും 1969 ലെയും 1973 ലെയും ഒക്കെ കൊടിയ യുദ്ധങ്ങൾക്ക് പുറമെ നിരന്തരമായുള്ള ഷെല്ലാക്രമണങ്ങളും ഉപരോധങ്ങളും.

2005 ൽ ജനാധിപത്യപരമായി ഗാസയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഹമാസ് അധികാരത്തിൽ വരുന്നു. എന്നാൽ ഹമാസിനെ അധികാരമേൽക്കാൻ ഇസ്രായേയേൽ സമ്മതിച്ചില്ല, പകരം അവർ ആ പ്രദേശത്തിന്റെ ഭരണാധികാരികളാകുന്നു  എന്ന് മാത്രമല്ല  കൊടിയ ഉപരോധവും ഏർപ്പെടുത്തി.അവർക്ക്  ഭക്ഷണമില്ല വെള്ളമില്ല മരുന്നില്ല ഓടി പോകാനൊരിടവുമില്ല. രണ്ടേരണ്ട്‍ അതിരുകൾ മാത്രം.


ഒരുവശത്ത് കടൽ മറുവശത്ത് ഇസ്രായേൽ. ചെകുത്താനും കടലിനും നടുക്ക് കൊടിയ ദുരിതങ്ങൾക്ക് നടുവിൽ പിറന്ന  നാട്ടിൽ പുഴുക്കളെപോലെ ചവിട്ടി അരക്കപ്പെടുമ്പോഴും ജീവിതത്തിൽ ഒരിക്കൽ, ഒരിക്കലെങ്കിലും, ഒരുപക്ഷെ അവസാനത്തേതുമാകാം, എങ്കിലും ലോകത്തെ ഏറ്റവും കഴിവുറ്റ ചാരസംഘടനയായ മൊസാദിനെ പോലും അമ്പരപ്പിച്ചുകൊണ്ട് ഹമാസ് ഇസ്രായേലിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടു.

അതും യോങ്കിപൂർ യുദ്ധത്തിന്റെ അൻപതാം വാർഷിക നാളുകളിൽ ഇസ്രായേൽ അവരുടെ രാജ്യസുരക്ഷ ഏറ്റവും ശക്തമാക്കിയ നാളുകളിൽ തന്നെ അതുസംഭവിച്ചു എന്നത് സത്യത്തിൽ സന്തോഷദായകമത്രെ. ഒരുപക്ഷെ ഭാവിയില്‍ പാലസ്തീൻ എന്നൊരു രാജ്യവും അവിടുത്തെ ജനതയും തന്നെ തുടച്ചു നീക്കപ്പെട്ടേക്കാം അപ്പോഴും നേരിയ ഒരു സമാശ്വാസം, അവസാന ശ്വാസത്തിലും പൊരുതി നിന്ന ഒരു ജനതയെ ഓർത്ത്....

===================

ഏത് ഇസ്രായേലിനെയാണ് അംഗീകരിക്കേണ്ടത്?...

---------------------

💡ഇസ്രായേൽ നിരന്തരമായി തങ്ങളുടെ അതിർത്തി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കയ്യേറ്റത്തിനും വെട്ടിപ്പിടിത്തത്തിനും ശേഷം ആളുകൾക്കു പാർക്കാൻ ഇനിയും പുതിയ സ്ഥലങ്ങൾ കിട്ടണമെന്ന് അവർ അഭിലഷിക്കുന്നു. ഇസ്രായേലിന്റെ ആന്തര ചൈതന്യമായ രാഷ്ട്രീയ സയണിസവും നിലനിൽപിന്റെ മാർഗമായ യുദ്ധങ്ങളുടേയും പിടിച്ചടക്കലിന്റേയും നൈരന്തര്യവും ഇതിനെയെല്ലാം ശരിവെക്കുന്നു. അതിനാൽ, നീട്ടുകയും കുറുക്കുകയും ചെയ്യാവുന്ന ഇസ്രായേലിന്റെ അതിരുകളുടെ നിയമപ്രാബല്യം അംഗീകരിക്കാൻ ഫലസ്തീനികൾക്ക് അസാധ്യമാണ്.


💡ഏത് ഇസ്രായേലിനെയാണ് അംഗീകരിക്കേണ്ടത്?

💡1947-ൽ ഐക്യ രാഷ്ട്രസഭ അംഗീകരിച്ച വിഭജനപദ്ധതിയിലൂടെ പിറവിയെടുത്ത ഇസ്രായേലിനെയോ?

💡ദെയർ യാസീനിലൂടെയും ഭീകരതകളിലൂടെയും കയ്യേറ്റങ്ങളിലൂടെയും 1948-ൽ സൃഷ്ടിച്ച രാജ്യത്തെയോ?

💡പ്രതിരോധയുദ്ധവും ആക്രമണങ്ങളും വഴി കൂടുതൽ പ്രദേശങ്ങൾ സ്വന്തമാക്കിയ 1967ലെ ഇസ്രായേലിനെയോ?

💡അതോ, രാജ്യത്തുടനീളം പെരുകിപ്പെരുകിവരുന്ന കുടിയേറ്റ കേന്ദ്രങ്ങളോടുകൂടിയ 1982ലെ രാജ്യത്തെയോ?

💡ഹെർസലിന്റെ അഹന്ത നിറഞ്ഞ സ്വപ്നങ്ങളിലെ യൂഫ്രട്ടീസ് നദി മുതൽ ഈജിപ്തിലെ നദിവരെ നീണ്ടുകിടക്കുന്ന പ്രദേശമെന്ന ഇസ്രായേലിനെയോ?

💡ലിറ്ററാനി മുതൽ സീനായ് വരെ എന്ന ബൻഗൂറിയൻ സ്വപ്നങ്ങളിലെ ഇസ്രായേലിനെയോ?

💡അതോ, സമീപ പൂർവ്വപ്രദേശം മുതൽ സൂയസ് കനാലിലേക്കുള്ള കടലിടുക്കുകൾ വരെയുള്ള പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുക എന്ന ഏരിയൻ ഷാരോണിന്റെ സ്വപ്നങ്ങളിൽ തെളിഞ്ഞുനിൽക്കുന്ന രാഷ്ട്രത്തെയോ?

💡അതല്ല, മതപരവും നരവർഗപരവുമായ വ്യത്യാസങ്ങളെച്ചൊല്ലി അറബികൾക്കിടയിൽ വിള്ളൽ സൃഷ്ടിച്ചു അവരെ ശിഥിലീകരിക്കാനുള്ള പദ്ധതിയുമായി നീങ്ങുന്ന ഇസ്രായേലിനെയോ?

ശത്രു സന്നാഹങ്ങളുടെ ഏഴര പതിറ്റാണ്ട് കാലത്തെ അധിനിവേശവും മനുഷ്യത്വ രഹിതമായ അക്രമണ പരമ്പരകളും അടിച്ചമര്‍‌ത്തലുകളും നിര്‍‌ബാധം തുടര്‍‌ന്നു കൊണ്ടിരിക്കുന്നതിന്‌ ലോകം സാക്ഷിയാണ്‌.അത്യത്ഭുതകരമായ ക്ഷമയും സഹനവും കൈമുതലുള്ള ഒരു സം‌ഘം അതിജീവനത്തിന്റെ ഭാഗമായി ഒരു തിരിച്ചടി നടത്തുന്നു.അഥവാ ലോക പ്രമാണിമാരുടെ ഭൗതിക സന്നാഹങ്ങളുടെ അമ്പരപ്പിക്കുന്ന ശക്തി കേന്ദ്രത്തെ നിഷ്‌‌ക്രിയമാക്കിയ പ്രഹരം.ഊതി വീര്‍‌പ്പിച്ച് നിര്‍‌ത്തിയ വ്യാജോര്‍‌ജ്ജത്തിന്റെ കാറ്റുപോയ ജാള്യത അവരെ ഏറെ അസ്വസ്ഥമാക്കിയിരിക്കുന്നു.അതെ ഖുദ്‌സിന്റെ മോചനത്തിനായി അഴിച്ചുവിട്ട കൊടുങ്കാറ്റിൽ ശത്രു സന്നാഹങ്ങളുടെ വ്യാമോഹക്കോട്ടകള്‍ തകര്‍‌ന്നടിയൂക തന്നെ ചെയ്യും.

==========





Thursday, September 21, 2023

അയാ സ്വനമൽ

മന്‍‌ഖൂസ് മൗലിദില്‍ പരാമര്‍‌ശിച്ച ഒരു കാര്യത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ബന്ധപ്പെട്ടപ്പോള്‍,എനിക്കറിയാവുന്ന വിധം അയാള്‍‌ക്ക് നല്‍‌കിയ മറുപടി ഇവിടെ പങ്കുവെക്കുന്നു.

ബിം‌ബത്തോട് പ്രാര്‍‌ഥിക്കുന്ന ഭാഗം മൗലിദില്‍ ഉള്ളതിനെക്കുറിച്ചായിരുന്നു ചോദ്യം..

അയാ സ്വനമൽ ഈദില്ലദീ സ്വഫ്ഫ ഹൗലഹു - (മൻഖൂസ് മൗലിദില്‍ നിന്നുള്ള ഭാഗം)യാഥാര്‍‌ഥ്യമെന്താണ്‌.

മഹാനായ ഇബ്‌‌നു കഥീർ (റ) "അൽ ബിദായത്തു വന്നിഹായ"യിൽ ഉദ്ധരിക്കുന്ന ഒരു സംഭവം. ഉർവതുബ്‌‌നു സുബൈർ (റ) പറയുന്നതായി മകൻ യഹിയയാണ് ചരിത്രം പറഞ്ഞു തരുന്നത്:

വറഖത് ബിൻ നൗഫൽ, ഉസ്‌‌മാന്‍ ബിൻ ഹുവൈരിസ്, ഉബൈദുല്ലാഹി ബ്‌‌നു ജഹ്ശ് എന്നിങ്ങനെ കുറച്ച് ഖുറൈശി പ്രമാണിമാർ അവരുടെ ഒരു പ്രധാന ബിംബത്തിന്റെ പെരുന്നാൾ ആഘോഷിക്കുകയാണ്. അങ്ങനെ രാത്രി ചെന്ന് നോക്കുമ്പോൾ ബിംബം വീണുകിടക്കുന്നു. അവർ പലവട്ടം നേരെയാക്കാൻ ശ്രമിച്ചെങ്കിലും അത് പിന്നെയും വീണ് പോകുന്നു. അവസാനം സങ്കടം കൊണ്ട് കൂട്ടത്തിലെ ഉസ്‌‌മാന്‍ ബിൻ ഹുവൈരിസ് പറഞ്ഞു: "എന്തോ ഒരു വിശേഷപ്പെട്ട കാര്യം നടന്നത് കൊണ്ടാണ് ബിംബം ഇങ്ങനെ വീണു പോകുന്നത്."

---------------
കാവ്യ ഭാഗത്തിന്റെ സാരാം‌ശം ഇങ്ങനെ :-

അല്ലയോ ബിംബമേ !അങ്ങാണല്ലോ ഈ ഉത്സവത്തിന് കാരണഭൂതനായിട്ടുള്ളത് അങ്ങേക്ക് ചുറ്റും ആണല്ലോ അടുത്തുള്ളവരും അകലെയുള്ളവരുമായ ആരാധകർ സഫ്ഫുസഫ്ഫായി വന്നു കൂടി ഇവിടം നിൽക്കുന്നത്. എന്തേ അവിടുന്ന്  തലകീഴായി മറിഞ്ഞു ഈ നിലയിൽ വീണു കിടക്കുന്നത് ?എന്തുപറ്റി ? സംഭവം എന്താണ്.... ? ഞങ്ങളോട് ഒന്നു പറയൂ....ഓ, വഗ്രഹമേ, ഞങ്ങളുടെ ഈ ആഘോഷ സുദിനം ദു:ഖമയമായല്ലോ !വിഗ്രഹമേ, ഇനി ഞങ്ങളിൽ നിന്നും വന്നുപോയ എന്തെങ്കിലും പാപങ്ങളുടെയോ തെറ്റുകുറ്റങ്ങളുടെയോ പേരിലാണ് അങ്ങ് ഇപ്രകാരം കോപിക്കുന്നത് എങ്കിൽ ഞങ്ങളിതാ അങ്ങയോട് ഖേദിച്ച് മാപ്പിരക്കുന്നു. അങ്ങയിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു.....
--------------------
തിരുമേനി (സ) ജനിച്ച രാത്രിയായിരുന്നു അന്ന്.പ്രസ്‌‌തുത സം‌ഭവം  ഉദ്ധരിക്കുക മാത്രമാണ്‌ രചയിതാവ് ചെയ്‌തിട്ടുള്ളൂ.

ഇവ്വിധം മുശ്‌രിക്കുകള്‍ സങ്കടപ്പെട്ട്‌ പാടിയ ചരിത്ര സന്ദര്‍‌ഭവും ഇതു പോലെ രേഖപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായ അത്ഭുതങ്ങള്‍‌ക്ക് മക്കാ മണല്‍ കാട് സാക്ഷിയായതും കവി സാന്ദര്‍‌ഭികമായി പറഞ്ഞു വെക്കുന്നുണ്ട്.

ഇതിനെ ബിംബത്തോട് പ്രാര്‍‌ഥിക്കുന്നതാക്കി ധ്വനിപ്പിച്ച് നര്‍‌മ്മം ചേര്‍‌ത്ത് വിളമ്പിക്കൊണ്ടിരിക്കുന്നത് ധര്‍‌മ്മമല്ല.

ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചര്‍‌വിത ചര്‍‌വണങ്ങളെല്ലാം ഖേദകരമത്രെ..
--------------------

أيا صنَمَ العيدِ الذي صُفَّ حوَلَه 
  صَناديدُ وَفدٍ مِن بعيدٍ ومِن قُربِ
 تنكَّستَ مغلوبًا فما ذاكَ قُلْ لنا 
 أذاكَ سَفيهٌ أم تنكَّستَ للعَتْبِ
 فإنْ كان مِن ذَنبٍ أتَيْنا فإنَّنا 
  نَبوءُ بإقرارٍ ونَلْوي عن الذَّنبِ
 وإنْ كنتَ مغلوبًا ونكَّستَ صاغرًا 
  فما أنتَ في الأَوْثانِ بالسيِّدِ الرَّبِّ 

ترَدَّى لمَوْلودٍ أنارَتْ بنورِه 
 جميعُ فِجاجِ الأرضِ في الشرقِ والغربِ 
وخرَّتْ له الأوثانُ طُرًّا وأَرْعدَتْ 
 قلوبُ مُلوكِ الأرضِ طُرًّا مِن الرُّعبِ
 ونارُ جميعِ الفُرْسِ باخَتْ وأَظْلمَتْ 
  وقد باتَ شاهُ الفُرسِ في أعظَمِ الكَرْبِ
                                       -----------------------
عبد العزيز منجيل




Thursday, September 14, 2023

അസോസിയേഷന്റെ പ്രാരം‌ഭകാലം

ദോഹ:വളരെ വളരെയധികം പഴയതാണ്.1982 മസ്‌ജിദ് അല്‍ ശ്യൂഖ് - വലിയ പള്ളിയാണ്  വേദി. ആദ്യമായി കോളർ മൈക്ക് ഉപയോഗിച്ച് അസോസിയേഷന്‍ പ്രഥമ പ്രസിഡണ്ട് ഖാസിം മൗലവിയുടെപ്രഭാഷണം.

ഒറിജിനൽ കോളർ മൈക്ക് ദോഹ മാർക്കറ്റിൽ ലഭ്യമല്ലാതിരുന്നതിനാൽ താരതമ്യേന ഘനം കുറഞ്ഞതും ഫോട്ടോയിൽ കാണുന്നതു പോലെയുള്ള ഹൈലൈറ്ററിന്റെ ടോപ്പ് പൊളിച്ച് ക്ലിപ്പുണ്ടാക്കി പോക്കറ്റിന്റെ പുറത്ത് പേന പോലെ വെച്ചതാണ് ചിത്രത്തില്‍ കാണുന്നത്.മൈകിന്‌ 250 ഖത്തര്‍ രിയാലായിരുന്നു വില.അന്നത്തെ പ്രസംഗം ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷന്റെ ചരിത്രത്തിൽ  എക്കാലവും ഓർമ്മിക്കാവുന്ന ഒരു സംഭവമായിരുന്നു.

Thursday, August 24, 2023

എഴുപതുകളിലെ ചില ഓര്‍‌മ്മകള്‍

1978 അവസാന മാസങ്ങളിലെ ഒരു ദിവസം.  കുറിച്ചു വെച്ചതൊന്നുമല്ല,  ഓർമ്മയിൽനിന്നെടുക്കുന്നതാണ്.  സൂഖ് വാഖിഫിലെ അന്നത്തെ വലിയ പള്ളിയുടെ,  ഇപ്പോഴത്തെ സിഗ്നലിനോട് ചേർന്ന കാർ പാർക്ക് ഒരു പാലസ് പൊളിച്ചുണ്ടാക്കിയതാണ്.  ജൈദ പാലസ് എന്നായിരുന്നു പേര്.  ജൈദാ കുടുംബത്തിന്റെ കുടുംബ വീടായിരിക്കണം. നാൽപ്പതോളം മുറികളുള്ള എം.ടി വാസുദേവൻ നായരുടെ കഥകളിലൊക്കെ വായിക്കാറുള്ള ഒരു നാലുകെട്ട്. 

ഈ പാലസിന്റെ നടുമുറ്റത്ത് ഒരു 250 പേർക്കെങ്കിലും സദ്യ വിളമ്പാം,  അത്ര വിസ്തൃതിയുള്ളതായിരുന്നു.  തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള ഭൂപ്രദേശങ്ങളിൽ നിന്ന് വന്നവർ അവിടെ അന്തേവാസികളായി ഉണ്ടായിരുന്നു. ഞാനും കൂട്ടത്തിൽ ഒരന്തേവാസിയായിരുന്നു  മറ്റൊരു മുറിയിൽ ഖാസിം മൗലവിയും കക്കോടി മജീദ് സാഹിബും ഉണ്ടായിരുന്നു. (ഞാൻ പറയാൻപോകുന്ന സംഗതി നടക്കുമ്പോൾ അവർ താമസം മാറിയിരുന്നു). 

ഒരു വെള്ളിയാഴ്ച വൈകുന്നേരം കോമ്പൗണ്ടിൽ ഒരു പ്രസംഗമുണ്ടെന്നും പങ്കെടുക്കണമെന്നും റൂമിൽ ഒരാൾ വന്നു പറഞ്ഞിട്ടു പോയി. പ്രസംഗം കേൾക്കുന്നത് ചെറുപ്പത്തിലേ ഇഷ്ടമായിരുന്നതുകൊണ്ട് അന്നത്തെ ഊരുചുറ്റൽ വേണ്ടെന്നു വെച്ചു പ്രസംഗത്തിന് കാത്തിരുന്നു.  ഇശാ നമസ്ക്കാരാനന്തരം കുറച്ചുപേർ കൊച്ചു കാർപെറ്റ് കഷണങ്ങളും പേപ്പർ തുണ്ടുകളും ഉപയോഗിച്ച് നിലത്തിരുന്നു.ഒരു മുപ്പതു മുപ്പത്തഞ്ചു പേരുണ്ടാവണം സദസ്സിൽ.കുറച്ചുപേർ മുറികളുടെ വാതിൽതുറന്നിട്ടു ശ്രദ്ധിക്കുന്നുണ്ട് പക്ഷെ അവർ സദസ്സിലേക്ക് വന്നില്ല. 

അറബി വേഷം ധരിച്ച ഒരാളും പാൻഡും ഷർട്ടുമില്ല വേറൊരാളും.  ഉച്ചഭാഷിണിയൊന്നുമില്ല. പാൻഡ്‌സും ഷർട്ടുമിട്ട ആൾ സ്വാഗതം പറഞ്ഞു.ഇസ്‌ലാം ദീനിനെക്കുറിച്ചുള്ള പ്രാഥമിക പാഠങ്ങളായിരുന്നു വിഷയം എങ്കിലും പരലോക വിശ്വാസത്തിനു ഊന്നൽ നൽകിയിരുന്നു.  സ്വാഗത പ്രാസംഗികൻ പറഞ്ഞു 'സദുദ്ദേശത്തോടുകൂടിയുള്ള ഒരു കർമ്മവും പാഴായിപ്പോവുകയില്ല.  അതിന്റെ പ്രതിഫലം പലിശ സഹിതം മരണാനന്തര ജീവിതത്തിൽ അല്ലാഹു നമുക്ക് തിരിച്ചുനൽകും.അതുകൊണ്ട് ഒഴിവുസമയങ്ങൾ പാഴാക്കിക്കളയാതെ പഠനത്തിനും കർമ്മത്തിനും ഉപയോഗപ്പെടുത്തണം'

അറബി വേഷമിട്ട ആൾ പ്രാഥമിക വാക്യങ്ങൾ പറഞ്ഞുകൊണ്ടും പ്രസംഗം കേൾക്കാനെത്തിയവരെ ആശംസിച്ചുകൊണ്ടും ആദ്യം പറഞ്ഞത് 'പലിശ അല്ലാഹു ഹറാമാക്കിയതാണ്.  അതുകൊണ്ട് ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ഇത്തരം സദസ്സുകളിൽ അത്തരം പദപ്രയോഗങ്ങൾ നടത്താൻ പാടില്ല.  എന്ത് വാഗ്ദാനം കൊടുക്കുമ്പോഴും അതിൽനിന്ന് പലിശയെ ഒഴിവാക്കണം'. 

എന്റെ 24 വയസ്സിന്റെ ബുദ്ധിയിൽ എനിക്ക് തോന്നി 'ഇയാള് കൊള്ളാമല്ലോ.  സ്വാഗതപ്രസംഗത്തിലെ ഒരു പദപ്രയോഗത്തെ നിരൂപണം നടത്തിക്കൊണ്ട് പ്രസംഗം ആരംഭിക്കുക!!! പള്ളികളിലെ ഖുത്തുബകളും വഅളുകളും കേട്ട് വന്ന എനിക്ക് ഇസ്‌ലാമിക പ്രഭാഷണത്തിലെ ഒരു വേറിട്ട ശൈലി പുത്തൻ അനുഭവമായിരുന്നു.  ആ രൂപം അന്ന് മനസ്സിൽ ഒട്ടിച്ചുവെച്ചു. 

പരിപാടി കഴിഞ്ഞു തൊട്ടടുത്ത് ഇരുന്നവരോട് ഞാൻ അന്വേഷിച്ചു 'ഇവർ ആരൊക്കെയാണ്'?  പലർക്കും അറിയില്ല.  അത് പറ്റില്ലല്ലോ,  അറിയണം.  പ്രസംഗകർക്ക് കൈ കൊടുത്ത ഒരാളെ സമീപിച്ചു ചോദിച്ചു.  അദ്ദേഹം പറഞ്ഞു 'അറബി വേഷത്തിലുള്ള ആൾ സലിം മൗലവി,  മറ്റേ ആൾ ഓ അബ്ദുറഹ്മാൻ. ഇവർ ജമാഅത്തുകാരാണ്.' ജമാഅത്ത് എനിക്കന്യമായിരുന്നില്ല,  അടുത്തിടപഴകിയ പരിചയമൊന്നുമില്ലെങ്കിലും.  

പിന്നീട് സലിം മൗലവിയുടെ പ്രഭാഷണം എവിടെയുണ്ടെന്നറിഞ്ഞാലും അതിൽ പങ്കെടുക്കൽ ഒരു ശീലമാക്കി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ മുഴങ്ങിക്കേട്ടത് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകന്ന ഇസ്‌ലാമിന്റെ കരുത്തും തിരിച്ചറിയാതെ പോകുന്ന ദീനിന്റെ ഇസ്സത്തുമാണ്.  ഒറ്റയായും കൂട്ടായും സംഘമായും ധാരാളമായി ഉയരുന്ന പ്രാർത്ഥനകൾ എത്തേണ്ടിടത്തു എത്താതെയും പ്രതികരണങ്ങളില്ലാതെ പോകുന്നതിന്റെയും കാരണങ്ങൾ പോലും തിരിച്ചറിയാത്ത സമുദായത്തയോർത്ത് അദ്ദേഹം പരിതപിച്ചിരുന്നു.  ആകൃതിയിലും പ്രകൃതിയിലും തലയെടുപ്പോടെയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും വാക്കുകളും ഇസ്‌ലാമിന്റെ ഇസ്സത്തിനെ അദ്ദേഹം തിരിച്ചറിഞ്ഞതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ് എന്ന് പോലും തോന്നിപ്പോയിട്ടുണ്ട്.  

അദ്ദേഹത്തിന്റെ 'ഖുർആനിന്റെ അമാനുഷികത' എന്ന പ്രഭാഷണ പരമ്പര വർഷങ്ങളോളം നീണ്ടുനിന്നു.അസോസിയേഷന്റെ ബുക്ക് ഡിപ്പോവിന്റെ ചാർജ് വർഷങ്ങളോളം ഞാൻ വഹിച്ചിരുന്നു.  അന്നത്തെ ഓഡിയോ കാസ്സെറ്റ് വിഭാഗത്തിൽ ബസ്റ്റ് സെല്ലര്‍ ആയിരുന്നു 8 കാസ്സറ്റുകളുള്ള ഖുർആനിന്റെ അമാനുഷികത കിറ്റ്. 

സൂഖ് ഫാലയിൽ ഗൾഫ് ഹോട്ടൽ എന്ന പേരിൽ അബൂബക്കർ ഹാജിയുടെ ഒരു ഹോട്ടലുണ്ടായിരുന്നു.  അസോസിയേഷന്റെ ചില പരിപാടികൾ ഈ ഹോട്ടലിലുള്ള ചെറിയ മീറ്റിംഗ് റൂമിൽ നടക്കാറുണ്ടായിരുന്നു.  കഥാകാരൻ യു.എ  ഖാദർ ഖത്തറിൽ വന്നപ്പോൾ അദ്ദേഹത്തിന് സ്വീകരണം നൽകിയത് ഈ ഹോട്ടലിൽ വെച്ചായിരുന്നു.  സലിം മൗലവിയായിരുന്നു ഇസ്‌‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ്.സ്വാഗത പ്രഭാഷണം നിർവ്വഹിച്ചത് മൗലവിയായിരുന്നു.  സിനിമയിലെ പിന്നണി ഗായകർ നായകൻമാർക്കനുസരിച്ചു ശബ്ദ വ്യത്യാസമുണ്ടാക്കി പാടാറുണ്ട് എന്ന് കേട്ടിട്ടുണ്ട്.  എന്നതു പോലെ സദസ്സിന്റെ സ്വഭാവത്തിനനുസരിച്ച് ഭാഷയും പ്രയോഗവും മൗലവിയുടെ ചിരിക്കുപോലും മാറ്റമുണ്ടാകും. മൗലവിയുടെ പ്രസംഗം ആരംഭിച്ചതു മുതൽ ഖാദർ വായിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.തുടർന്ന് അദ്ദേഹം പ്രസംഗം ആരംഭിച്ചത് ഇങ്ങനെയായിരുന്നു 'എന്റെ പരിമിതികളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.  ഇത്ര ഉയർന്ന നിലവാരമുള്ള മലയാളഭാഷ ഗൾഫിലുണ്ടെന്ന് എനിക്കറിയില്ലായിരുന്നു'. 

എല്ലാ ബലിപെരുന്നാൾ ദിനത്തിലും ഈദ് മീറ്റ് നടത്താറുണ്ടായിരുന്നു.  ഒരു വർഷം ഇസ്‌ലാഹി സെന്ററുമായി സഹകരിച്ചുകൊണ്ട് അവരുടെ കോമ്പൗണ്ടിലെ അങ്കണത്തിൽ വെച്ചായിരുന്നു പരിപാടി.  അസോസിയേഷന്റെ ഭാഗത്തുനിന്ന് വി കെ അലി സാഹിബാണ് പ്രഭാഷകൻ.  അദ്ദേഹമായിരുന്നു അന്നത്തെ പ്രസിഡന്റ് എന്ന് തോന്നുന്നു. അലി സാഹിബിന്റെ പ്രഭാഷണം കഴിഞ്ഞ് പരിപാടിയുടെ അന്ത്യത്തിലേക്ക്‌ കടക്കുമ്പോഴാണ് സലിം മൗലവി സദസ്സിലേക്ക് കയറിവരുന്നത്.  കോമ്പൗണ്ടിൽ വലിയ വെളിച്ചമൊന്നുമില്ല.  അദ്ദേഹത്തിന്റെ സവിശേഷമായ വസ്ത്രധാരണം കൊണ്ടാവാം പ്രസംഗിച്ചുകൊണ്ടുനിന്ന ഇസ്‌ലാഹി സെന്ററിന്റെ പ്രതിനിധി അദ്ദേഹത്തെ കണ്ടു സ്റ്റേജിലേക്ക് വിളിച്ചു.  സലിം മൗലവി മടിച്ചുനിന്നു.  പക്ഷെ നിർബന്ധം കൂടി.സ്റ്റേജിലെത്തിയ അദ്ദേഹത്തോട് സംഘാടകർ ഒരഭ്യർത്ഥന നടത്തി.  സദസ്സിനോട് എന്തെങ്കിലും പറയണം. ഒരധികപ്പറ്റാവും എന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നതു കൊണ്ടാവും വീണ്ടും നിർബന്ധിക്കേണ്ടിവന്നു. ഒരു ഒരുക്കവുമില്ലാതെ വന്ന മൗലവിയുടേതായിരുന്നു അന്നത്തെ ഏറ്റവും ആകർഷമായ പ്രഭാഷണം.  പ്രസംഗം തീരുന്നതുവരെ ഒരാളും സദസ്സിൽനിന്ന് എഴുന്നേറ്റു പോയില്ല. രണ്ടു സംഘടനകളും സംയുക്തമായി നടത്തിയ ആ ഈദ് മീറ്റ് വേറിട്ട ഒരനുഭവമായിരുന്നു. പിന്നീട് അത്തരം പരിപാടികൾ ഉണ്ടായില്ല. 

കമലാ സുരയ്യയുടെ ദോഹ സന്ദർശന വേളയിൽ അറബികളായ സാഹിത്യകാരന്മാരുടെ ക്ഷണപ്രകാരം അൽ ജസ്‌റ ക്ലബ്ബിൽ അവർക്ക് ഒരു സ്വീകരണം ഒരുക്കിയിരുന്നു.  വലിയ പള്ളിയുടെ മുമ്പിലായിരുന്നു ക്ലബ് കെട്ടിടം (ഇപ്പോൾ അവിടെ റോഡാണ്).  കെട്ടിടത്തിന് ലിഫ്റ്റില്ല.  പരിപാടി ഒന്നാം നിലയിലുമാണ്.  കമല സുരയ്യ വീൽ ചെയറിലുമാണ്. ഞാനും എന്‍.പി അഷ്റഫും വീൽ ചെയറിന്റെ ഇരുവശവും പിടിച്ചു സുരക്ഷാസംവിധാനത്തിന്റെ ഭാഗമായി നൂറുദ്ദീൻ പിന്നിലും നിന്ന് പടികൾ കയറിയാണ് അവരെ ഓഡിറ്റോറിയത്തിൽ എത്തിച്ചത്.  'കുട്ടികൾക്ക് നെഞ്ച് വേദനിക്കുന്നുണ്ടാവും' എന്നതായിരുന്നു സുരയ്യയുടെ വേവലാതി.  അവരുണ്ടോ അറിയുന്നു സേവനത്തിനു കിട്ടിയ ഒരവസരം ഞങ്ങൾ ആഘോഷിക്കുകയായിരുന്നു എന്ന്. അന്ന് അവരുടെ സംസാരം അറബിയിലേക്ക് തൽക്ഷണം പരിഭാഷപ്പെടുത്തിയത് സലിം മൗലവിയായിരുന്നു.സദസ്സിൽ എന്റെ തൊട്ടടുത്ത സീറ്റിൽ വി.എ കബീർ സാഹിബായിരുന്നു ഇരുന്നത്.  കബീർ സാഹിബ് പറഞ്ഞു 'മൗലവി പരിഭാഷപ്പെടുത്തുന്നത് ഉയർന്ന നിലവാരമുള്ള ക്ലാസിക് അറബിയിലാണ്.'. കബീർ സാഹിബിനറിയാമായിരുന്നു എനിക്കൊന്നും മനസ്സിലാവുന്നില്ല എന്ന്.  

അസോസിയേഷന്‍ വോളന്റീർ വിഭാഗത്തിന്റെ ആലോചനായോഗം മുതൽ ഞാനുണ്ടായിരുന്നു.  ഒരു വളന്റീർ വിഭാഗത്തിനെ രൂപപ്പെടുത്തി വികസിപ്പിച്ചെടുക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ Captaincy യുടെ ചൂടും ചൂരും കാർക്കശ്യവും അനുഭവിച്ചിട്ടുണ്ട്.  ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഔദ്യോഗിക ജീവിതത്തിലും ദീനി സേവന പ്രബോധന മേഖലയിലും നിഷ്ഠകൾ പാലിക്കാനും ഇളകാതെ നിൽക്കാനും അന്നത്തെ പരിശീലനങ്ങൾ സഹായിച്ചിട്ടുണ്ട്. 

മരണം അല്ലാഹുവിന്റെ അലംഘനീയമായ നിയമമാണ്.  ദിവസങ്ങളുടെ വ്യത്യാസത്തിൽ എല്ലാവരും പോകും.  എന്നാൽ ചില മരണങ്ങൾ ഒരു ശൂന്യതയുണ്ടാക്കും.  പകരം വെക്കാനില്ലാത്ത മൗലവിയുടെ വിയോഗവും അത്തരത്തിൽ ഒന്നാണ്. മൗലവിക്ക് ബർസഖീ ജീവിതം ആനന്ദകരമാകുകയും,  സൽക്കർമ്മത്തിന്റെ സൽഫലങ്ങൾ കൂട്ടിനുണ്ടാവുകയും, വിചാരണയില്ലാതെ സ്വർഗ്ഗാരോഹണം സാധ്യമാകുകയും ചെയ്യുമാറാകട്ടേ - ആമീൻ

നാസിമുദ്ദീന്‍ കെകെ